മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യും; യുപിയിൽ പരസ്യമായി ഭീഷണി മുഴക്കി ഹിന്ദു പുരോഹിതന്‍
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് പരസ്യ ഭീഷണി മുഴക്കി യുപിയിൽ ഹിന്ദു പുരോഹിതന്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി യുപി പൊലീസ് അറിയിച്ചു. ലക്‌നൗവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍, ജീപ്പിനുള്ളില്‍ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒപ്പം പൊലീസ് യൂണിഫോമില്‍ ഒരാളെയും പിന്നില്‍ കാണാം. വളരെയധികം വര്‍ഗീയമായതും പ്രകോപനപരവുമായ പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തുന്നത്. ആള്‍ക്കൂട്ടമാവട്ടെ ജയ് ശ്രീറാം വിളിയോടെയാണ് പ്രതികരിക്കുന്നത്.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ സമാഹരിച്ചതായും പുരോഹിതന്‍ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും പെണ്‍കുട്ടിയെ ഒരു മുസ്ലീം ശല്യപ്പെടുത്തിയാല്‍ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് അയാള്‍ പറയുന്നു. ആള്‍ക്കൂട്ടം വലിയ ആഹ്ലാദത്തോടെയാണ് ഈ ഭീഷണിയോട് പ്രതികരിക്കുന്നത്.
ഈ മാസം രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷവും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കിട്ടുകൊണ്ട് ചൂണ്ടിക്കാട്ടി