കോവിഡിന് ശേഷം അടുത്ത മഹാമാരിയുടെ ഉറവിടം പ്രാണികളിൽ നിന്നാകാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
അന്താരാഷ്‌ട്ര സമ്പദ്‍വ്യവസ്ഥയുടെ താളം തെറ്റിച്ച കൊവിഡ് മഹാമാരിയ്ക്കു ശേഷം അടുത്ത മഹാമാരിയെപ്പറ്റി പ്രവചനവുമായി ലോകാരോഗ്യ സംഘടന. പുതിയ രോഗ ഉറവിടം പ്രാണികളിൽ നിന്നാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കണ്ടുപിടിക്കപ്പെട്ട സിക്ക വൈറസ്, ഡെങ്കു തുടങ്ങി കൊതുകിലൂടെ പകരുന്ന രോഗങ്ങള്‍ അടുത്ത മഹാമാരിയായി മാറാൻ ഏറെ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്.
ഇപ്പോൾ ലോകമാകെ 390 കോടിയോളം ജനങ്ങള്‍ ജീവിക്കുന്ന ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിൽ സിക്ക വൈറസ്, ഡെങ്കിപ്പനി, യെല്ലോ ഫീവര്‍, ചിക്കുൻഗുനിയ തുടങ്ങിയവ വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ തന്നെ പല രോഗങ്ങളും ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. ചെറിയ ഇടവേളകളിൽ ലോകത്ത് പല ഭാഗങ്ങളിലും ഈ വൈറസുകള്‍ മനുഷ്യരിൽ പടര്‍ന്നു പിടിക്കുന്നുണ്ടെന്നും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ഘടകങ്ങളുടെ സ്വാധീനം മൂലം ഇതിൻ്റെ ഇടവേള കുറഞ്ഞിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഓരോ വർഷവും 130 രാജ്യങ്ങളിലായി 39 കോടിയിലധികം ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. പക്ഷെ ഡെങ്കിപ്പനി നിലവിൽ ഒരു എൻഡമിക് മാത്രമാണ്. മുൻപ് 2016ൽ പടര്‍ന്നു പിടിച്ച സിക്ക വൈറസ് ഗര്‍ഭസ്ഥ ശിശുക്കളിൽ അടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുവരെ 89 രാജ്യങ്ങളിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതേവരെ 40 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം. കടുത്ത ശരീരവേദനയ്ക്ക് അടക്കം കാരണമാകുന്ന ചിക്കുൻഗുനിയും 115 രാജ്യങ്ങളിൽ ഇതുവരെ സ്ഥി-രീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പ്രതിവര്‍ഷം കേരളത്തിലും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഓരോ വര്‍ഷവും ഈ രോഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വര്‍ധിച്ചു വരികയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വവ്വാലുകളിലും പന്നികളിലും കണ്ടുവരുന്ന കൊറോണ വൈറസ് മനുഷ്യരിൽ പടര്‍ന്നു പിടിക്കാൻ ശേഷി നേടിയതു പോലെ ഭാവിയിൽ ഈ വൈറസുകള്‍ക്കും തീവ്രവ്യാപന ശേഷി കൈവരുമോ എന്നാണ് ഗവേഷകര്‍ ഉറ്റുനോക്കുന്നത്. അടുത്ത മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നവയിൽ ഏറ്റവും മുൻനിരയിലുള്ളത് മേൽപ്പറഞ്ഞ ആര്‍ബോവൈറസുകളാണ്.