പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്‌നാട്

single-img
4 April 2022

കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 25-ല്‍ താഴെയായി കുറഞ്ഞതോടെ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിൻവലിച്ചുകൊണ്ട് തമിഴ്‌നാട്. കഴിഞ്ഞ വർഷം നവംബര്‍ 18-ന് പുറപ്പെടുവിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല.

കോവിഡ് കേസുകള്‍ തീർത്തും കുറഞ്ഞതും കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതിനാലും കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് 92 ശതമാനവും രണ്ടാമത്തെ ഡോസ് 75 ശതമാനവും പിന്നിട്ടതിനാലും അടിയന്തര പ്രാബല്യത്തോടെ നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പബ്ലിക് ഹെല്‍ത്ത് ആന്റ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടര്‍ ടി എസ് സെല്‍വവിനായഗം അറിയിക്കുകയായിരുന്നു.

എന്നാൽ, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകഴുകുക, എന്നിവയുള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലുകള്‍ തുടരാന്‍ പൊതുജനാരോഗ്യ ഡയറക്ടര്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ചെന്നൈ കോര്‍പ്പറേഷനിലെ സിറ്റി ഹെല്‍ത്ത് ഓഫീസര്‍, മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യോഗ്യരായവരെ ഒന്നും രണ്ടും ഡോസ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും എടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് ടി എസ് സെല്‍വവിനായഗം പറഞ്ഞു.