ഭാവനക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു: സയനോര
കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് അറിയാമായിരുന്നു എന്ന് ഗായിക സയനോര. ആ യാത്രയില്‍ അവളുടെ ദുഃഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഃഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മളുടെ എല്ലാവരുടെയും ദുഃഖമായരുന്നു ഒരുമിച്ചിട്ടുള്ളത്. നീ ഞാന്‍ എന്ന കോണ്‍സെപ്റ്റ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും സയനോര പറയുന്നു.
സയനോര യുടെ വാക്കുകൾ: ആ സംഭവം നടന്ന ദിവസം എനിക്കോര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിക്ക് ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവരെല്ലാരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഷഫ്‌നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു.
ടി വിയില്‍ ഇത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കാണെങ്കില്‍എനിക്ക് ആണെങ്കിൽ കയ്യും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്കറിയാമായിരുന്നു. എന്നാൽ നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വം. ഇനിയിപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. – മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സയനോര പറഞ്ഞു.