ഫെഡറല്‍ തത്വം പറഞ്ഞ് വിരട്ടാന്‍ ശ്രമിക്കണ്ട: വി മുരളീധരൻ
തന്നെ ആരും ഫെഡറല്‍ തത്വം പറഞ്ഞ് വിരട്ടാന്‍ ശ്രമിക്കേണ്ടെന്നും കേരളത്തിന് വേണ്ടി താന്‍ എന്താണ് ചെയ്തത് എന്നറിയണമെങ്കില്‍ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥകളോട് ചോദിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.
വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ല. കേരളം വിഹിതം വാങ്ങാതിരിക്കുകയാണ് എന്ന കേന്ദ്രമന്ത്രിയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരെ സന്ദർശിക്കുന്നതിന് സിപിഎം എന്തിനാണ് വേവലാതിപ്പെടുന്നതെന്നും മുരളീധരൻ ചോദിച്ചു.
രാജയത്തെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നത് സിപിഎമ്മാണ്. സിപിഎമ്മിന്റെ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കുന്നില്ല. ഗവര്‍ണറെ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. താൻ വീണ്ടും സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം തുടരുമെന്നും പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹിക ആഘാത പഠനത്തിനും ഡിപിആര്‍ തയാറാക്കാനും മാത്രമാണ് നിലവിലെ അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.