ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സൈന്യത്തിന് കൂടുതൽ അധികാരം

single-img
2 April 2022

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ സര്‍ക്കാരിനെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ തടയാന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടുകൂടി സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും.

ജനങ്ങളുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനും സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും സൈന്യത്തിന് അധികാരമുണ്ടാകും. ഇതോടൊപ്പം തന്നെ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ സാധിക്കുകയും ചെയ്യും. രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്.

അതേസമയം, പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വലിയരീതിയിൽ ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.