ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും; പിബിയിലേക്ക് എ വിജയരാഘവൻ; സിപിഎമ്മിൽ ധാരണ
സിപിഎമ്മിൽ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി വീണ്ടും തുടരും. കേരളത്തിൽ നിന്ന് പിബിയിൽ എ വിജയരാഘവൻ എത്താനും സാധ്യതയുണ്ട്. പാർട്ടി കോൺഗ്രസ് ഈ വരുന്ന ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മിൽ ധാരണ. നേരത്തെ വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോള്‍ എസ്ആർപിയുടെ പേരും ശക്തമായി ഉയർന്നതിനാൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്.
അതേപോലെ തന്നെ കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങൾ തുടർന്നു. ആ സമ്മേളനത്തിൽ ചില ഒത്തുതീർപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് യെച്ചൂരി തന്നെ തുടരാൻ കേരള ഘടകം ഉൾപ്പടെ പച്ചക്കൊടി കാട്ടിയത്.
എന്നാൽ ഇത്തവണ കേരളത്തിലെ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാർട്ടിക്കുള്ളിലെ നിലവിലെ ധാരണ. ഇതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക.