റഷ്യ – ഉക്രൈൻ യുദ്ധം; മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി

single-img
31 March 2022

റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഉക്രൈൻ വിദേശകാര്യ മന്ത്രി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആരാഞ്ഞപ്പോഴായിരുന്നു ഒരു ചാനലിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കാലങ്ങളായി റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി ഈ യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ റഷ്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുതിനാണ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ പറഞ്ഞു.

വിഷയത്തിൽ ഉക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുലേബ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് ഉക്രൈന്‍. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നല്‍കുന്നവരുമാണ് തങ്ങളെന്നും സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉല്പന്നങ്ങള്‍ അടക്കം നല്‍കുന്നതായും അദ്ദേഹം തന്റെ സംഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു.