സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം: പാര്‍വതി തിരുവോത്ത്

single-img
29 March 2022

കേരളത്തിലെ സിനിമാ മേഖലയിൽ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോര്‍ട്ട് നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവ്വതി ഓർമ്മപ്പെടുത്തി. അതേപോലെതന്നെ, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും ഒരു പരിപാടിക്കിടെ പാര്‍വതി വിമര്‍ശിച്ചു. ഇനി അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.

ഒരുപക്ഷെ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പാർവ്വതി പറഞ്ഞു. സംസ്ഥാനത്തെ ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുണ്ട്. ഈ മേഖലയിലെ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചതായും പാര്‍വതി ആരോപിച്ചു.