സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനം; കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ കേന്ദ്രാനുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിവരം പറഞ്ഞത്.
സംസ്ഥാനത്തിന്റെ സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ വികസന കാര്യങ്ങളിൽ കേന്ദ്രത്തിന് രാഷ്ട്രീയമുള്ളതായി തോന്നുന്നില്ല. പ്രധാനമന്ത്രി സംസാരിച്ചത് തുറന്ന മനസോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ഇതോടൊപ്പം തന്നെ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാർഗവും സർക്കാർ തേടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിൽവർലൈൻ. ഏറ്റവും വേഗതയേറിയ യാത്രാമാർഗമാണിത്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് സിൽവർ ലൈനിലേത്. സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ പാത കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇനിവരുന്ന 50 വർഷത്തേക്കുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് പിണറായി വിജയൻ അവകാശപ്പെട്ടു. സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള സർവ്വേയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ പൂർത്തികരണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്ന് ഭൂമിയും വീടും നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും.
ഇതോടൊപ്പം തന്നെ പദ്ധതിക്കെതിരായ സമരത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മനപ്പൂർവം വിവാദമുണ്ടാക്കുന്നവരെ ജനങ്ങൾക്കറിയാം. വികസനം തടയാൻ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.