ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി; ഇല്ലെങ്കില്‍ പറയട്ടെയെന്ന വെല്ലുവിളിയുമായി തിരുവഞ്ചൂര്‍
സംസ്ഥാനത്തെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹത്തിന് താല്‍പര്യമുള്ള ആളുകള്‍ക്ക് ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
കേരളത്തിലാകെ അങ്ങനെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കെ റെയിലിന്റെ പേരിൽ നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്. പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള നോട്ടമാണ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു മന്ത്രി ചെങ്ങന്നൂരില്‍ വെച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകള്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയല്ലോ. അക്കാര്യം എനിക്ക് നേരിട്ട് അറിയാം. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അദ്ദേഹത്തിന്റെ താല്‍പര്യമുള്ള ആളുകളില്‍ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ നടന്നില്ലെങ്കിൽ പറയട്ടെ.
അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയട്ടെ. ഇത്തരത്തിൽ കേരളത്തില്‍ ഉടനീളം നടന്നിട്ടുണ്ട്. താല്‍പര്യമുള്ള ആളുകള്‍ക്ക് അലൈന്‍മെന്റില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചുകൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂര്‍വ്വമാണെന്ന് പറയാന്‍ കഴിയില്ല.’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സ്വകാര്യ വ്യക്തികളുടെ സ്വന്തമായ ഭൂമിയില്‍ കല്ലിടണമെങ്കില്‍ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണം. ഇത് റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഉത്തരം പറയേണ്ടത്. ഇപ്പോഴാവട്ടെ ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.