ഭൂമി ഇടപാടിൽ തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ

single-img
21 March 2022

നിയമ വിരുദ്ധമായി നടത്തിയ ഭൂമി ഇടപാടിൽ തട്ടിപ്പ് നടത്തിയതിന് നടനും ബി ജെ പിയുടെ രാജ്യസഭ എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വച്ചാണ് സുനിൽ ഗോപി അറസ്റ്റിലായത്. കോടതിയിൽ നിന്നുള്ള ഉത്തരവ് മറച്ചുവച്ച് ഭൂമിയുടെ കച്ചവടം നടത്തിയതിനാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ നവക്കരയിൽ 4.52 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട്​ കോടതിയിൽ സിവിൽ കേസ്​ നിലവിലുണ്ട്​. അതിൽ ഭൂമി ഇടപാടിന്‍റെ രജിസ്​ട്രേഷൻ കോടതി അസാധുവാക്കിയിരുന്നു. പക്ഷെ ഈ വിവരം മറച്ചുവച്ച് 97 ലക്ഷം രൂപയ്ക്ക് കോയമ്പത്തൂർ സ്വദേശിയായ ഗിരിധരന് സുനിൽ ഈ ഭൂമി വിറ്റു.

കച്ചവടാശേഷം വസ്തുവിന്റെ രെജിസ്ട്രേഷൻ നടക്കുന്ന സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധരൻ അറിയുന്നത്. തുടർന്ന് ഇയാൾ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.