ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും; കേരളത്തിൽ ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി ആന്റണി രാജു
ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയതായും ഇത് സംബന്ധിച്ച് ശുപാര്‍ശ നൽകുവാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു വെന്നും ഗതാഗത മന്ത്രി ആന്റണി രാജു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചർച്ചകൾ നടത്തിയതിനുശേഷം സർക്കാരിന് ശുപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്.
നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്നും അദ്ദേഹം അറിയിച്ചു. ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയില്‍ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു
കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും, രാത്രി കാല യാത്രയിൽ നഗരപരിധിയിൽ 50% അധിക നിരക്കും നില നിര്‍ത്തണമെന്നും വെയ്റ്റിംഗ് ചാർജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ ചാര്‍ജ്ജ് 15 രൂപയിൽ നിന്ന് 18 രൂപയായും 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽ നിന്ന് 240 രൂപയായും, കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശുപാർശ നൽകിയിട്ടുള്ളത്.
വെയ്റ്റിംഗ് ചാർജ്ജ് നിലവിൽ ഉള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാര്‍ശയുണ്ട്. കമ്മറ്റി സമര്‍പ്പിച്ച വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് സർക്കാർതലത്തിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ജസ്റ്റിസ് എം. രാമചന്ദ്രന്‍, ഗതാഗത കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഐപിഎസ്, കമ്മറ്റിയംഗങ്ങളായ എന്‍. നിയതി, ടി. ഇളങ്കോവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു