ദേശീയ പാതാ വികസനം; അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്: മുഖ്യമന്ത്രി

single-img
20 March 2022

ദേശീയ പാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത് കേരളത്തിൻ്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ദേശീയ പാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5311 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയ പാത അതോറിറ്റിക്ക് നൽകി.

2011-16 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത് കേരളത്തിൻ്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ്. സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തുകയുടെ 25% വഹിക്കാൻ സർക്കാർ തീരുമാനിക്കുകയും അർഹരായ എല്ലാവർക്കും അതു ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതേ തുടർന്ന്, തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു.

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരും.