സംസ്ഥാന ബജറ്റ്: മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി; നാളികേര വികസനത്തിന് 73.93 കോടി
സംസ്ഥാനത്തു മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
ഇതോടൊപ്പം പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പത്ത് മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക്. ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ക്കായി ഇതിനായി 100 കോടിയാണ് വകയിരുത്തി.
റോഡുകളുടെ നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി. നാളികേര വികസനത്തിന് 73.93 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയും വകയിരുത്തിയതായും മന്ത്രി അറിയിച്ചു. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയര്‍ത്തി.
ഇതിനുപുറമെ സംസ്ഥാനത്തിനായി പുതിയ ഐടി പാർക്ക് ധനമന്ത്രി പ്രഖ്യാപിച്ചു. ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും.
കണ്ണൂർ വിമാനത്താവളം വളരെ വികസിച്ചതോടുകൂടി കണ്ണൂരിൽ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാകും.കൊല്ലം ജില്ലയിൽ അഞ്ച ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങൾക്കായി പദ്ധതിയിൽ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നൽകും.