വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവും; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭയോട് വിശദീകരണം തേടാൻ സിപിഎം

single-img
22 February 2022

ബോധപൂർവമായി തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നത് ദുരൂഹമെന്ന യു പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം ജില്ലാ നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചു.

പ്രതിഭാ എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമാണെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി എടുക്കുമെന്നും ആര്‍ നാസര്‍ അറിയിച്ചു.

സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസമാണ് കായംകുളം എംഎൽഎ യു പ്രതിഭ രംഗത്തെത്തിയത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല എന്നും അവർ ഫേസ്ബുക്കിൽ എഴുതിയിരുന്നു.

യു പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു.
…കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു….എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു.. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്..

ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല..അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല…ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്.. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്..

എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..