വിദ്യാർഥികൾക്ക് ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടി അതീവ ഗുരുതരം: ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ
രാജ്യത്തെ ഹിജാബ് അടക്കമുള്ള വിഷയങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വംശീയതയ്ക്കതിരെ അന്താരാഷ്‌ട്ര തലത്തിൽ 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ പ്രതിഷേധം അറിയിച്ചു.
ഇന്ത്യയിൽ കർണാടകയിൽ വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി അതീവ ഗുരുതരമാണെന്ന് ഒഐസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ അനുദിനം മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന ആക്രമണത്തിൽ സംഘടനാ കേന്ദ്ര സർക്കാരിനെ ആശങ്കയറിയിക്കുകയും ചെയ്തിട്ടുണ്ട്.
വർത്തമാന ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ അക്രമം രൂക്ഷമായ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണമെന്നും മുസ്‌ലിംകളുടെ ജീവിത രീതിക്ക് സുരക്ഷ നൽകണമെന്നും ഒഐസി ആവശ്യപ്പെടുന്നു.
അതേസമയം, ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ച് ഫ്രഞ്ച് മന്ത്രി എലിസബത്ത് മൊറേനോയും എത്തിയിരുന്നു.