രാജ്യത്ത് ബലാത്സംഗം കൂടാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണം: ബിജെപി എംഎല്‍എ രേണുകാചാര്യ
ഇന്ത്യയിൽ ബലാത്സംഗം കൂടാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ രേണുകാചാര്യ. കർണാടകയിൽ ഉണ്ടായ ഹിജാബ് വിവാദത്തിന് പിന്നാലെ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിജാബ് ആയാലും, ജീൻസോ, ബിക്കിനിയൊ ആയാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. അതേസമയം, ബിക്കിനി പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതുപോലും തരംതാഴ്ന്ന പ്രസ്താവനയാണ് എന്ന് എംഎൽഎ പറയുന്നു.
കോളേജുകളിൽ പഠിക്കുമ്പോള്‍ കുട്ടികള്‍ മുഴുവന്‍ വസ്ത്രവും ധരിക്കണം. സ്ത്രീകള്‍ അല്പവസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കുന്നു. ഇതുമൂലം രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നുവെന്നും രേണുകാചാര്യ പറഞ്ഞു.