കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

single-img
18 January 2022

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു.

34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിക്കുകയും 375 പോപ്പുകളിൽ (POP – Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.

എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ വരെ സജ്ജമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണിൽ പൂർത്തിയാകും. 140 നിയമസഭാ മണ്ഡലങ്ങളിൽ 2022 മെയ് മാസത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്ക് വീതം സൗജന്യ കണക്ഷൻ നൽകും.

പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാൻ്റ് കണക്ഷൻ ലഭ്യമാകും. ഇടതുപക്ഷ സർക്കാർ പറയുന്നത് പ്രാവർത്തികമാക്കും എന്നത് കേരളത്തിൻ്റെ കഴിഞ്ഞ ആറു വർഷത്തെ അനുഭവമാണ്. ആ അനുഭവം തെറ്റല്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് കേരളത്തിൻ്റെ അഭിമാനമായ കെ-ഫോൺ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..