യുപിയിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് ഏറ്റെടുത്ത് അമിത് ഷാ
യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍നിന്ന് സമീപ ദിവസങ്ങളിൽ ഏതാനും മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ പ്രതിസന്ധിയിലാണ് ബിജെപി. ഇതിനു പിന്നാലെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് ഏറ്റെടുതിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷാ. നേരത്തെ 2017ലെ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടിരുന്നത് ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.
സംസ്ഥാനത്തെ 403 അംഗ സഭയില്‍ മുന്നൂറിലേറെ സീറ്റുകള്‍ നേടി അന്ന് ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ഈ വിജയ തുടർച്ച പ്രതീക്ഷയുമായി ഷായുടെ നേതൃത്വത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ പശ്ചിമ ബംഗാളില്‍ പക്ഷെ ബിജെപി പരാജയപ്പെട്ടിരുന്നു. നിലവിൽ യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മോദി. നടക്കാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ കൂടിയാണ് യുപിയിലെ പോരാട്ടം എന്നാണു വിലയിരുത്തപ്പെടുന്നത്.
അതുകൊണ്ടുതന്നെ തീവ്ര ഹിന്ദുത്വ മുഖമായി അറിയപ്പെടുന്ന യോഗി ആദിത്യനാഥിന്റെ ‘പ്രഭാവം’ കുറയ്ക്കുക എന്ന ലക്ഷ്യവും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിന് ഹൈക്കമാന്‍ഡ് തടയിട്ടത് ഇതിന്റെ ഭാഗമായാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്..