രണ്ടാം പിണറായി സർക്കാരിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു: രമേശ് ചെന്നിത്തല

single-img
17 January 2022

കേരളാ പൊലീസിന് സംഭവിക്കുന്ന ഓരോ ദിവസത്തെയും വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് കഴിഞ്ഞ ദിവസം സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പൊലീസിനെ അറിയിച്ചിട്ടും ആ പരാതിയിൽ നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു.അതേപോലെ തന്നെ ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നിൽ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാൻ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

മാത്രമല്ല, ഇതൊരു നാണംകെട്ട പ്രസ്ഥാവനയായിപ്പോയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കേരളത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. അവരിൽ പലർക്കും ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം കാരണം പൊലീസിനു മുഖം നോക്കാതെ നടപടി എടുക്കാൻ കഴിയുന്നില്ല.

സർക്കാരിന്റെ താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂർണമായും ഇപ്പോൾ നഷ്ടപ്പെട്ടു. സംസ്ഥാന പൊലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.