മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കും; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാകും; ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാൻ സാധ്യത

single-img
15 January 2022

കേരളത്തിലെ ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ സർക്കാർ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ഇപ്പോഴുള്ള ശിപാര്‍ശ. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി വർദ്ധിപ്പിക്കാനും നീക്കമുണ്ട്.

സംസ്ഥാന ഗതാഗത വകുപ്പിന്റെ ശിപാര്‍ശയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടുകൂടി 2.5 കിലോമീറ്ററിന് 10 രൂപയാകും. പിന്നീടുള്ള കിലോമിറ്ററുകള്‍ക്ക് 80 പൈസ എന്നത് മാറ്റി 1 രൂപയാക്കും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും തീരുമാനിച്ചട്ടുണ്ട്.

അതേസമയം, മറ്റുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് 2 രൂപ എന്നത് ഉയര്‍ത്തി 5 രൂപയാക്കും. ഇപ്പോൾ വിദ്യാര്‍ത്ഥികളില്‍ നിന്ന് 1.5 കിലോമീറ്ററിന് 1 രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് വാങ്ങിക്കുന്നത്. നേരത്തെ മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പകരം രാത്രി സമയങ്ങളിലെ യാത്രക്ക് പ്രത്യേക നിരക്ക് നിലവില്‍ വരും.