നിശ്വാസവായുവിലൂടെ ആദ്യത്തെ 5 മിനിറ്റിൽ എത്തുന്ന കോവിഡ് വൈറസ് ഏറ്റവും അപകടകാരി; പഠനവുമായി യുകെയിലെ ഗവേഷകർ
നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിൽ നിന്നും എത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളിലെന്നു പഠനം. വളരെ കുറഞ്ഞ ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേയ്ക്ക് എത്തിപ്പെട്ടാല്‍ തീര്‍ച്ചയായും കൊവിഡ് ബാധയുണ്ടാകാം.
എന്നാല്‍, 5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കൊവിഡ് ബാധ സ്ഥിതീകരിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി കേവലം 10% മാത്രമായിരിക്കും.
ഇതോടൊപ്പം വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. മാത്രമല്ല, നിർബന്ധമായും മാസ്ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പഠനം. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പ്രധാന വെല്ലുവിളി രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രഫ. ജോനാഥ് റീഡ് കൂട്ടിച്ചേർത്തു.