സ്‌കൂളുകളിൽ ഒൻപതാം ക്ലാസുവരെ ഓൺലൈൻ ക്ലാസുകൾ മാത്രം; ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം; കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

single-img
14 January 2022

കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. ഇപ്പോൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനംകൂടുതൽ ഉള്ളത്. അതുകൊണ്ടുതന്നെ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾക്കുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി.

ഇനി എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം. മാത്രമല്ല, സ്‌കൂളുകളും ഭാഗികമായി അടക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഇനി ഓൺലൈൻ മാത്രമായിരിക്കും നടക്കുക. ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഓൺലൈൻ ക്ലാസ്. അടുത്തമാസംരണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും.

ഇപ്പോഴുള്ളപോലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ഓഫ്‌ലൈനായി പഠനം തുടരും. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്.

രോഗ വ്യാപന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജനുവരി 16 മുതൽ ശബരിമല സന്ദർശനത്തിന് ബുക്ക് ചെയ്തവർ സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.