ദിലീപിനെ എഎംഎംഎ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തണം; പാർവതിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: കെ കെ രമ

single-img
12 January 2022

നടിയെ ആക്രമിച്ച കേസിൽ കേസിൽ പ്രതിയായി ദീർഘനാൾ ജയിലിൽ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന വിധത്തിലാണ് ഇപ്പോൾ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നതെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രധാന ചലച്ചിത്രതാരങ്ങളോ എഎംഎംഎ എന്ന സംഘടനയോ നാളിതുവരെ ദിലീപിനെ മാറ്റി നിർത്തുകയോ നടിക്ക് ആത്മാർത്ഥമായ പിന്തുണ നൽകുകയോ ചെയ്തിട്ടില്ലായിരുന്നു,.

എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച ഈ പിന്തുണ ആത്മാർത്ഥമാണെങ്കിൽ ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. ആരോപണ വിധേയനായ വ്യക്തിയെ സംഘടനയുടെ അംഗത്വത്തിൽ നിന്നു മാറ്റി നിർത്തേണ്ടതുണ്ട് എന്ന് രമ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കാൻ മിനക്കെടുന്ന മാദ്ധ്യമങ്ങളും അത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സിനിമയിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാർവ്വതിതിരുവോത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് എന്ന് പറഞ്ഞ കെ കെ രമ ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിർഭയമായി സത്യങ്ങൾ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരു സംവിധായകന്റെ വെളിപ്പെടുത്തലുകളുടെയും വാട്സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ ചലച്ചിത്ര താരത്തെ ആക്രമിച്ച കേസിന് പുതിയ ചില മാനങ്ങൾ കൈ വന്നതായി വേണം മനസ്സിലാക്കാൻ. കണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ അവർ എഴുതിയ കുറിപ്പ് വായിച്ചു തീർക്കാനാവില്ല.

“ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.” എന്ന് അവർ എഴുതുമ്പോൾ അത് അവരുടെ മാത്രം ജീവിതാനുഭവമല്ല. ശക്തരും പലതരം പ്രിവിലേജുകളുള്ളവരുമായ ക്രിമിനലുകളും വേട്ടയ്ക്ക് വിധേയരാവേണ്ടി വന്ന എല്ലാ സ്ത്രീകളും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അവഹേളനത്തിന്റെയും തുടർച്ചയാണത്. ഒട്ടേറെ സാക്ഷികളും ഇടയിൽ കൂറുമാറുകയുണ്ടായി.
എന്തായാലും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ആത്മാഭിമാന പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്ന അതിജീവികയ്ക്ക് ആത്മാർത്ഥമായ അഭിവാദ്യങ്ങൾ. വലിയ നഷ്ടങ്ങൾ സഹിച്ചും അവർക്കൊപ്പം നിന്ന WCC ക്കും അഭിവാദ്യങ്ങൾ.

ഈ കേസിൽ പ്രതിയായി ദീർഘനാൾ ജയിലിൽ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന വിധത്തിലാണ് ഇപ്പോൾ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നത്. പ്രധാന ചലച്ചിത്രതാരങ്ങളോ AMMA എന്ന സംഘടനയോ നാളിതുവരെ ദിലീപിനെ മാറ്റി നിർത്തുകയോ നടിക്ക് ആത്മാർത്ഥമായ പിന്തുണ നൽകുകയോ ചെയ്തിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വൈകിയാണെങ്കിലും പ്രധാന താരങ്ങളടക്കം നടിയുടെ പ്രസ്താവന ഷെയർ ചെയ്ത് പിന്തുണയ്ക്കുന്നു. നല്ല കാര്യം തന്നെ.
പക്ഷേ ഇപ്പോൾ പ്രഖ്യാപിച്ച ഈ പിന്തുണ ആത്മാർത്ഥമാണെങ്കിൽ ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. ആരോപണ വിധേയനായ വ്യക്തിയെ സംഘടനയുടെ അംഗത്വത്തിൽ നിന്നു മാറ്റി നിർത്തേണ്ടതുണ്ട്. ഒപ്പം അന്വേഷണത്തിൽ നടിക്കൊപ്പം സംഘടന ഒന്നടങ്കം നിൽക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ സോഷ്യൽ മീഡിയയിൽ ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ പോര.

ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കാൻ മിനക്കെടുന്ന മാദ്ധ്യമങ്ങളും അത് അവസാനിപ്പിക്കണം.
സിനിമയിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാർവ്വതിതിരുവോത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിർഭയമായി സത്യങ്ങൾ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണം.

സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാൻ നിയമിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. കമ്മീഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.

ആരെയാണ് സർക്കാറിന് സംരക്ഷിക്കാനുള്ളത് ? നികുതിപ്പണം ചെലവഴിച്ച് പ്രവർത്തിച്ച കമ്മീഷന്റെ കണ്ടെത്തലുകൾ അറിയാൻ പൊതു സമൂഹത്തിന് അവകാശമില്ലേ?

എന്നാൽ ഇത് ചെയ്യുന്നതിന് പകരം ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച പഠനം നടത്താൻ പുതുതായി ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാനാണ് സർക്കാർ നീക്കമെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. ലക്ഷങ്ങൾ മുടക്കി ഒരു കമ്മീഷനെ വെക്കുക, ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് തൊട്ടു നോക്കാതെ, റിപ്പോർട്ട് പഠിക്കാൻ വേണ്ടി മറ്റൊരു സമിതിയെ നിയമിക്കാനുള്ള ഈ തലതിരിഞ്ഞ നീക്കം ആരെ സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുന്നത് പരമാവധി മന്ദഗതിയിലാക്കണമെന്ന അജണ്ട നടപ്പിലാക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് പറയാതെവയ്യ.

അത്രയ്ക്ക് ജീവൽ പ്രധാനമായ അനുഭവങ്ങൾ കമ്മീഷന് മുമ്പാകെ നമ്മുടെ കലാകാരികൾ പങ്കു വച്ചത് നമ്മുടെ നീതി ന്യായ വ്യവസ്ഥയെ വിശ്വസിച്ചാണ്. അവർക്ക് നീതി കിട്ടണം.
ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണം.

സിനിമ രംഗത്തെ സ്ത്രീചൂഷണം അവസാനിപ്പാക്കാൻ സമഗ്ര നിയമ നിർമ്മാണവും കർമ്മ പദ്ധതിയും ആവിഷ്കരിക്കണം. നടിക്ക് നീതി ലഭിക്കണം.