ധീരജ് രാജേന്ദ്രന്റെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ
ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്.
സംഭവം നടന്ന പിന്നാലെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ധീരജ് കുത്തേറ്റാണ് മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
സംഘർഷങ്ങൾക്ക് പിന്നിൽ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്നും നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു. യൂത് കോൺ. പ്രവർത്തകനായ നിഖിൽ പൈലി ആണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസും പറയുന്നു.