തിരുവനന്തപുരത്ത് കണ്ടെത്തിയ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍; പഞ്ചാബ് സ്വദേശി പിടിയില്‍
തിരുവനന്തപുരത്ത് ഇന്നലെ കണ്ടെത്തിയ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പിടികൂടിയ സംഭവത്തില്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പൂർണ്ണമായും മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം. യുപി രജിസ്‌ട്രേഷന്‍ കാറാണ് സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിവേഗതയിൽ വാഹനത്തിൽ എത്തുകയും ഹോട്ടലില്‍ ബഹളമുണ്ടാക്കിയ ശേഷം വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി എത്തിയത്. കേന്ദ്രത്തിനെതിരായ കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു.
കാറിൽ കണ്ട എഴുത്തും യുവാവിന്റെ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. തുടർന്ന് പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോട്ടലില്‍ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു.