ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലപാതക, ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

single-img
3 January 2022

യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ കാർ കയറ്റി നാലു കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കും മറ്റു 13 പേര്‍ക്കുമെതിരെ സംസ്ഥാന പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ഇവർക്കെതിരെ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തിലെ ആദ്യ കുറ്റപത്രമാണിത്. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ ഇടിച്ചുകയറിയ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു മിശ്രയുടെ കാര്‍.

5,000 പേജുള്ള കുറ്റപത്രത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 147 (കലാപം), 148 (കലാപം, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 326 (അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍), 427 (നാശനഷ്ടമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ആശിഷ് മിശ്രയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട 14 കുറ്റാരോപിതരില്‍ ആശിഷ മിശ്ര ഉള്‍പ്പെടെയുള്ള 13 പേരും ഇപ്പോൾ ജയിലിലാണ്.