മുഖ്യമന്ത്രി പാലും പഴവും നല്‍കി വളര്‍ത്തുന്ന തത്തയായി വിഡി സതീശന്‍ മാറി: വി മുരളീധരൻ

single-img
2 January 2022

സംസ്ഥാനത്തെ ഡി ലിറ്റ് വിവാദത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവിന് ഭയമാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട് എന്ന് ആരോപിക്കുകയും ചെയ്തു.

പിണറായിയെ ഭയക്കുന്ന പ്രതിപക്ഷ നേതാവിനെയല്ല കേരളത്തിന് വേണ്ടതെന്ന് പറഞ്ഞ മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും നല്‍കി വളര്‍ത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറിയെന്നും ആരോപിച്ചു. സര്വകലാശായുടെ ഡി ലിറ്റിനുള്ള ശിപാര്‍ശ നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്.

എന്നാൽ അത് കൊടുക്കേണ്ട എന്നുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. തികച്ചും ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളത് എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് പറയണമെന്നും ദളിത് കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണോ ഡി ലിറ്റ് നിഷേധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇവിടെ ഡി ലിറ്റിനുള്ള നിര്‍ദ്ദേശമല്ല ഗവര്‍ണ്ണര്‍ നല്‍കിയത്. ശിപാര്‍ശയാണ് നല്‍കിയത് അക്കാര്യമെങ്കിലും പ്രതിപക്ഷ നേതാവ് മനസ്സിലാക്കണമെന്നും അദ്ദേഹത്തിന് വിവരമില്ലെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശന്‍ മാറിയിരിക്കുകയാണ്. ഗവര്‍ണ്ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.