പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേർക്ക് ആക്രമണവും മലമൂത്രവിസര്‍ജനവും; ഭിത്തിയില്‍ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് എഴുത്തും
കോട്ടയം ജില്ലയിലെ കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടിനു നേരേ മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന രീതിയിൽആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകർത്ത ശേഷം വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ശൗചാലയം തല്ലിത്തകര്‍ക്കുകയും ഭിത്തിയില്‍ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് എഴുതി വയ്ക്കുകയും ചെയ്തിരിക്കുകയാണ് .
കോട്ടയം റെയില്‍വേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസിക്കുന്നത്. സംഭവസ്ഥലത്ത് രണ്ട് ആഴ്ചയ്ക്ക് മുൻപ് മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. പിന്നാലെ വീണ്ടും കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീട് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടന്ന സ്ഥലത്തുനിന്നും പ്രതികളുടെ ബൈക്കുകള്‍ കണ്ടെടുത്തതായും ഇവരെ ഉടൻ പിടികൂടാൻ സാധിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. രാത്രി സമയം ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറയുന്നു. അടുത്ത കാലത്തായി ഒരു മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചുനീക്കി. ഇതോടുകൂടി പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയും ചെയ്യുകയായിരുന്നു.