ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളിൽ നടപടിയെടുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി എംപി

single-img
27 December 2021

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്ത സമൂഹത്തിനു നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ നടപടി വേണമെന്ന് ജോസ് കെ മാണി എംപി . ഈ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. ക്രൈസ്ത സമൂഹത്തിനു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. ക്രിസ്തുമസ് ദിനം രാത്രിയില്‍ ഹരിയാനയിലെ അമ്പാലയില്‍ കന്റോന്‍മെന്റ് ഏരിയയിലെ റെഡീമര്‍ ചര്‍ച്ചിന് നേകെ ആക്രമണം നടന്നിരുന്നു. ആക്രമണമത്തില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.

മാത്രമല്ല, ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലും അസമിലെ സില്‍ചാറിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി.

സമാനമായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതാണ് മുന്‍ അനുഭവങ്ങള്‍.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം. ഈ വിഷയങ്ങൾ എല്ലാം ചുണ്ടിക്കാട്ടി അടിയന്തിര ഇടപെടീൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് ജോ കെ മാണി എംപി മാധ്യമങ്ങളോട് പറഞ്ഞു.