സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു
മലയാള സിനിമയെ ഇന്ന് കാണുന്ന ഉയർനഗലിലേക്ക് ആദ്യമായി കൈപിടിച്ചുയർത്തിയ സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. ഓടയിൽ നിന്ന്, ഓപ്പോൾ, ചാട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചത്.
പാലക്കാട് സ്വദേശിയായ കെഎസ് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960 ൽ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെഎസ് സേതുമാധവന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം. വത്സലയാണ് ഭാര്യ. മക്കൾ : സോനുകുമാർ, ഉമ, സന്തോഷ് സേതുമാധവൻ.