വിദ്യാഭ്യാസ- ടെക് കമ്പനികൾക്കെതിരെ ജാഗ്രത പാലിക്കുക; ബൈജൂസിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്
എഡ്-ടെക് കമ്പനികൾക്കെതിരെ ജാഗ്രത പാലിക്കുന്നത് സംബന്ധിച്ച് പൗരന്മാർക്കുള്ള ഉപദേശം എന്നപേരിൽ ബൈജൂസിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭഭ്യാസ വകുപ്പിന്റെ വക മുന്നറിയിപ്പ്. ഒട്ടനവധി എഡ്-ടെക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ഉള്ളടക്കവും കോച്ചിംഗും തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂൾ വിദ്യാഭ്യാസത്തിലെ എല്ലാ പങ്കാളികളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അറിയിപ്പിൽ പറയുന്നു.
ചില എഡ്-ടെക് കമ്പനികൾ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (EFT) മാൻഡേറ്റ് ഒപ്പിടുന്നതിനും അല്ലെങ്കിൽ ഓട്ടോ-ഡെബിറ്റ് ഫീച്ചർ സജീവമാക്കുന്നതിനും രക്ഷിതാക്കളെ വശീകരിക്കുന്നതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദുർബലരായ കുടുംബങ്ങളെ ഇവർ ലക്ഷ്യമിടുന്നു എന്ന് വാർത്താ കുറിപ്പിൽ പറയുന്നു.
നേരത്തെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ മുംബൈ പൊലിസ് കേസെടുത്തിരുന്നു. യു പി എസ് സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ആണ് കേസെടുത്തത്. അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി തയ്യാറാക്കിയ റിപോർട്ടിലാണ് ബൈജൂസ് ആപ്പിന്റെ തട്ടിപ്പുകൾ പുറത്തുവന്നിരുന്നത്. കോവിഡ് കാലത്തെ പഠനം ഉദ്ദേശിച്ചു തുടങ്ങിയ ഈ ആപ്പ് കുട്ടികളെയും രക്ഷിതാക്കളെയും വമ്പൻ തട്ടിപ്പിനിരിയാക്കിരിക്കുയാണെന്നും കുട്ടികളുടെ പഠനത്തിന് സഹായകമാകുമെന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞിരുന്നു.
വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക തുടങ്ങിയ പരാതികൾ ബൈജൂസിനെതിരെ ഉയർന്നിരുന്നു. ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.