പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കും: പികെ കുഞ്ഞാലിക്കുട്ടി
രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. കേന്ദ്രം കൊടുവന്ന ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനം രാജ്യത്തെ ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണെന്ന നിരീക്ഷണമായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്.
കേന്ദ്രസർക്കാരിന്റെ നിയമ നിര്‍മ്മാണം മുസ്‌ലിംങ്ങള്‍ക്ക് മാത്രമല്ല തിരിച്ചടിയാകുക. ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ് തീരുമാനം. ഈ വിഷയത്തിൽമതം വിഷയമാക്കി എടുക്കേണ്ടതില്ല. നിയമവുമായി ബന്ധപ്പെട്ട് ദരിദ്ര വിഭാഗമാകെ ഭീതിയിലാണ്. അതില്‍ മത-ജാതി വ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏത്നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും ബിജെപിക്ക് കൃത്യമായ രഹസ്യ അജണ്ടയുണ്ട്. ഇപ്പോൾ വിവാഹപ്രായത്തിന്റെ കാര്യത്തിലും അജണ്ടയാണ് നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാനാവില്ല. കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ കൊണ്ടുവന്ന ബില്‍ വ്യക്തി സ്വാതന്ത്രത്തിന് എതിരാണ്.- അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമത്തിന് എതിരെ മുസ്ലിം ലീഗ് വ്യാപക പ്രചാരണം നടത്തുമെന്നും നീക്കത്തിന് എതിരെ നിയമപരമായ നടപടികളും കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയമായി എല്ലാ നിലക്കും എതിര്‍ക്കും മതേതര പാര്‍ട്ടികളുമായി ചേര്‍ന്നും പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.