പങ്കെടുക്കില്ലെന്ന് ബിജെപി; ആലപ്പുഴയിലെ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി
ആലപ്പുഴയിൽ നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ചേരാനിരുന്ന ആലപ്പുഴയിലെ സർവകക്ഷി സമാധാന യോഗം നാളത്തേക്ക് മാറ്റി. നാളത്തെ സമയം പിന്നീടറിയിക്കുമെന്ന് കളക്ടർ അറിയിച്ചു. ബിജെപി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പക്ഷെ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബിജെപി ഏകപക്ഷീയമായി യോഗം ബഹിഷ്‌കരിച്ചത്.
രഞ്ജിത്തിന്റെ പോസ്റ്റ് മോർട്ടം നടപടി വൈകിച്ച കാര്യം വളരെ വൈകിയാണ് പ്രവർത്തകരെ അറിയിച്ചത്. മാത്രമല്ല, സംസ്‌കാരം നടക്കുന്ന സമയമായതിനാലും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ബിജെപി സമാധാന യോഗത്തിന് എതിരല്ലെന്നും സൗകര്യമുളള ദിവസം തീരുമാനിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും കെ സുരേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ എസ്ഡിപിഐക്ക് ഒപ്പമാണെന്നും അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം വിളിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.