ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ മുണ്ടും കുപ്പായവും ഇടണം: മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി
സംസ്ഥാന സർക്കാർ നടപ്പാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയിൽ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. സർക്കാർ ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും കമ്മിറ്റി ആരോപിക്കുന്നു.
പുതിയ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതിൽ പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിക്കുന്നു.
സർക്കാർ കൈക്കൊണ്ടത് പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും ഇവര്‍ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ ഇന്ന് ധര്‍ണയും പ്രതിഷേധ റാലിയും നടത്തിയിരുന്നു. മാത്രമല്ല, യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്‌കൂളും പിടിഎയും പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.