ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചന; കേന്ദ്ര മന്ത്രിയുടെ മകനെ കരുക്കിലാക്കി റിപ്പോർട്ട്
യുപിയിലെ ലഖിംപൂർ ഖേരിയിൽ കർഷർക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നതായി റിപ്പോർട്ട്. കുറ്റം ആരോപിക്കപ്പെട്ട 13 പേർക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ കൂടി ചുമത്തണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് (സിജിഎം) കോടതിയിൽ അപേക്ഷ നൽകി.
കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കുന്നതാണ് പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ഈ കേസിന്റെ തുടക്കം മുതൽ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പോലീസ് സ്വീകരിച്ചിരുന്നത്. എന്നാൽ, പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തിൽ ലഖിംപൂർ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നു.
പിന്നീട് വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും കർശനമായ അന്വേഷണം നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്.