ഖേദം പ്രകടിപ്പിച്ചാലും അത് തെറ്റല്ലാതാകില്ല; ലീഗ് നേതാക്കൾക്കെതിരെ നജ്മ തബ്ഷീറ
കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്‌ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെയുണ്ടായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് തെറ്റാല്ലാതാകില്ലെന്ന് ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ.
ജാതീയമായ അധിക്ഷേപങ്ങളും വ്യക്തി അധിക്ഷേപവും രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുളള ഉപാധിയാകരുതെന്നും അത് ലീഗിന്റെ സംസകാരമല്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പരമാര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് നജ്മ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയായിരുന്നു നജ്മയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
വിഷയം_രാഷ്ട്രീയമാണ്
വ്യക്തിജീവിതത്തിലേക്ക് കൈകടത്തുന്ന പ്രസ്താവനകൾ നമ്മുടെ സമൂഹത്തിനു യോജിച്ചതല്ല.
ജാതിയധിക്ഷേപവും വ്യക്തിയധിക്ഷേപവുമൊന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള ഉപാധിയുമാവരുത്.
അത് ലീഗിന്റെ സംസ്കാരവുമല്ല.
ഇന്നലത്തെ റാലിയിൽ അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശങ്ങൾ തെറ്റ് തന്നെയാണ്.
ഒപ്പം :
ഈ വിഷയം ചർച്ചയാക്കി ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്ക് നന്ദി.. കോഴിക്കോട് കടപ്പുറം ജനനിബിഢമാക്കിയ മുസ്ലിം ലീഗ് റാലി നിങ്ങളും ശ്രദ്ധയോടേ കാതോർത്തുവെന്നതിൽ സന്തോഷം.
റാലിയെ അഭിസംബോധന ചെയ്ത് മറ്റു ചിലരും സംസാരിച്ചിരുന്നു. സയ്യിദ് സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും, കെ പി എ മജീദും, കെ എം ഷാജിയും, പി കെ ഫിറോസും സംസാരിച്ചതു കൂടി കേട്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു.
വഖഫ് വിഷയം രാഷ്ട്രീയമാണ്.
അതിന്മേലുള്ള താങ്കളുടെ മറുപടി കൂടി അറിയാൻ താൽപര്യപ്പെടുന്നു..