ജമാഅത്തെ ഇസ്ലാമിപോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഇപ്പോള്‍ ലീഗിനെ നിയന്ത്രിക്കുന്നത്: എളമരം കരീം എംപി

single-img
10 December 2021

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗ് റാലിയില്‍ നേതാക്കന്മാര്‍ കോഴിക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരത്തിന് ചെരാത്തതാണെന്ന് എളമരം കരീം എംപി.

അധികാരം നഷ്ടമായലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് സംശയം തോന്നും വിധത്തിലുള്ള നിന്ദ്യമായ വാക്കുകളാണ് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എളമരം കരീമിന്റെ വാക്കുകൾ: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുസ്ലീം ലീഗ് റാലിയില്‍ ചില ലീഗ് നേതാക്കന്മാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരത്തിന് ഒട്ടും ചെരാത്തതാണ്. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് സംശയം തോന്നും വിധത്തിലുള്ള അത്യന്തം നിന്ദ്യമായ വാക്കുകളാണ് അവര്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചത്.

ഇവിടെ രാഷ്ട്രീയമായ എതിര്‍പ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കാന്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിച്ചും വിഷം ചീറ്റുന്ന വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തിയും തീരെ തരം താണ നിലവാരത്തിലേക്ക് ലീഗ് മാറിക്കൊണ്ടിരിക്കുന്നു.

ഈ അടുത്തകാലത്തായി പല മുസ്ലീം ലീഗ് നേതാക്കളും നടത്തുന്ന പരാമര്‍ശങ്ങള്‍ നാടിന്റെ സമാധാനത്തിനും ഒത്തൊരുമയ്ക്കും ഭൂഷണമായതല്ല. വഖഫ് സംരക്ഷണത്തിന് എന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ പൊതുയോഗത്തിലൂടെ സിപിഐഎം നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പച്ചയായി വര്‍ഗ്ഗീയത പറയാനും മാത്രമാണ് ലീഗ് ശ്രമിച്ചത്. വഖഫ് സംരക്ഷണമോ മുസ്ലിം സമുദായത്തിന്റെ ഉന്നമനമോ അല്ല ലീഗിന്റെ ലക്ഷ്യം എന്ന് ഇതില്‍ നിന്നും വ്യക്തമായിരിക്കുന്നു.

സമസ്ത ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം മുസ്ലിം സമുദായ സംഘടനകള്‍ക്കും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുകയും മുസ്ലിം സമുദായത്തിനുള്ള ആശങ്കകള്‍കൂടി പരിഗണിച്ച് എല്ലാവരുമായും കൂടിയാലോചിച്ചത്തിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തതാണ്.

എന്നാൽ ഈ സാഹചര്യത്തിലും പ്രതിഷേധവുമായി മുന്നോട്ടുപോകാനുള്ള ലീഗിന്റെ ജനാധിപത്യ അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ മുസ്ലിം സമുദായത്തിന്റെ ആകെ അഭിപ്രായമായി അതിനെ അവതരിപ്പിക്കുന്ന ലീഗിന്റെ നിലപാട് അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ല. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയാകെ വക്താക്കളാകാന്‍ ആരും ലീഗിനെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ സ്വയം അവരോധിക്കുന്ന ലീഗ് നേതാക്കള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സമുദായ താല്പര്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താലിബാനിസത്തിന്റെ വക്താക്കളായി ഇക്കൂട്ടര്‍ മാറുന്നു.

പൊതു സമൂഹത്തിൽ പച്ചയായി വര്‍ഗ്ഗീയത പറയുന്നതും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഹീനമായ ഭാഷയില്‍ അതിക്ഷേപിക്കുന്നതും ലീഗിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരിവര്‍ത്തനത്തിന്റ ഉദാഹരണമാണ്. ജമാഅത്തെ ഇസ്ലാമിപോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഇപ്പോള്‍ ലീഗിനെ നിയന്ത്രിക്കുന്നത്. ഇന്നലെ കോഴിക്കോട് നടത്തിയ റാലിയില്‍ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യങ്ങളും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിയ ജാതി അധിക്ഷേപവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സഖാവ് മുഹമ്മദ് റിയാസിനെതിരെ നടത്തിയ അത്യന്തം ഹീനമായ പരാമര്‍ശങ്ങളും കേരളീയ പൊതുസമൂഹത്തെ നാണിപ്പിക്കുന്നവയാണ്.

ലീഗിന്റെ ഈ പരാമര്‍ശങ്ങളില്‍ കോഗ്രസും യുഡിഎഫും അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും തിരുത്താനും അവയെ അപലപിക്കാനും ലീഗിന്റെ ഉന്നത നേതൃത്വം തയ്യാറാവണം. വര്‍ഗ്ഗീയവാദികളെ ഒറ്റപ്പെടുത്താനും തള്ളിപ്പറയാനുമുള്ള തന്റെടം മുസ്ലിം ലീഗ് കാണിക്കണം.