പ്ലീഡറുടെ പെരുമാറ്റത്തിൽ അതൃപ്തി ; ജഡ്ജിക്കെതിരെ അധിക്ഷേപം; കേരള ഹൈക്കോടതിയിൽ ജഡ്ജി സിറ്റിം​ഗ് നിർത്തി വെച്ചു

single-img
10 December 2021

കേരളാ ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകന്‍റെ പെരുമാറ്റം അതിരുവിട്ടതോടെ ജഡ്ജി സിറ്റിം​ഗ് നിർത്തി വെച്ചു. സർക്കാർ പ്ലീഡറുടെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ച ജഡ്ജി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. പിന്നാലെ സർക്കാർ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. ഇന്ന് ഹൈക്കോടതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ ബെഞ്ചിലായിരുന്നു സംഭവം നടന്നത്.

പ്രോസിക്യൂഷൻ ഉന്നയിച്ച എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടതിനെ ചൊല്ലിയാണ് തർക്കം ആരംഭിക്കുന്നത്. ഹൈക്കോടതിയുടെ നടപടിയിൽ സർക്കാർ അഭിഭാഷകൻ സിഎൻ പ്രഭാകരൻ പരസ്യമായി അതൃപ്തി അറിയിച്ചു.

പിന്നാലെ കോടതി മുറിയിൽ അധിക്ഷേപകരമായ പരാമർശങ്ങളും നടത്തി. അദ്ദേഹത്തിന്റെ സംസാരം അതിരുവിട്ടതോടെ കോടതി താക്കീത് ചെയ്യുകയായിരുന്നു. പക്ഷെ സർക്കാർ അഭിഭാഷകൻ അധിക്ഷേപം തുടക്കുകയായിരുന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന രീതിയിൽ മോശം പരാമർശങ്ങൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അഭിഭാഷകൻ അയഞ്ഞില്ല.

ഇതോടുകൂടി ജസ്റ്റിസ് പി ഗോപിനാഥ് സിറ്റിങ് നിർത്തി ചേംബറിലേക്ക് മടങ്ങി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജിയെ ചേംബറിലേക്ക് വിളിച്ച് വരുത്തി സിഎൻ പ്രഭാകരന്‍റെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ചു. പിന്നാലെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് പ്രഭാകരനെ മാറ്റിയാണ് പ്രശ്നത്തിന് താത്കാലികമായി പരിഹരിച്ചത്. ആരോപണവിധേയനായ സിഎൻ പ്രഭാകരന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍റെ സഹോദരനാണ്.