പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ ; ചുരുളിയിലെ ഭാഷാ പ്രയോഗത്തിൽ ലിജോയ്ക്കും ജോജുവിനും ഹൈക്കോടതി നോട്ടീസ്

single-img
9 December 2021

ചുരുളി എന്ന സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന വിമർശനവുമായി കേരളാ ഹൈക്കോടതി. സമൂഹത്തിലെ പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ എന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ചുരുളിയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി. ഈ സിനിമ ഒടിടിയിൽ നിന്ന് നീക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

എന്നാൽ, തങ്ങൾ സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സിനിമ ഒ ടിടിയിൽ എത്തിയതുമുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

രാജ്യത്തെ സിനിമാറ്റോഗ്രാഫ് ആക്ട് 1952 സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പ്രകാരം, സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളിക്ക് നൽകിയത്. എന്നാൽ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു.