ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 141.6 അടിയിലെത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. നിലവിൽ ഡാമിലെ ഏഴ് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് നിലവില്‍ തുറന്നിരിക്കുന്നത്.
ഇവയിലൂടെ സെക്കന്റില്‍ 4,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇപ്പോഴും ഇടുക്കി ജില്ലായിലെ മലയോര മേഖലകളിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഇതിനെ തുടർന്ന് പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ആളിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ11 ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇവിടെ സെക്കന്റില്‍ 2,400 ഘനയടി വെള്ളമാണ് നിലവില്‍ തുറന്നുവിടുന്നത്. ഇതുമൂലം ചിറ്റൂര്‍ പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.