കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; ആവശ്യവുമായി മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രമന്ത്രിയെ കാണും
കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇതിനായി മന്ത്രി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും. ഈ വർഷം നാലുപേരാണ് കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 10,335 കാട്ടുപന്നി ആക്രമണ സംഭവങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്.
എന്നാൽ, കേന്ദ്രം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ വനത്തിന് പുറത്തുവെച്ച് ആർക്കും കൊല്ലാം.ഇതിനു വനം വകുപ്പിന്റെ അനുവാദം ആവശ്യമില്ല. സാധാരണ ഗതിയിൽ കാട്ടുപന്നിയെ ഒരു വർഷത്തേക്കു ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ ഇറക്കുക.