ദത്ത് വിവാദം; ആന്ധ്രയിലെ ദമ്പതികൾ ഉദ്യോഗസ്ഥ സംഘത്തിന് കുഞ്ഞിനെ കൈമാറി
പേരൂർക്കടയിൽ മാതാവറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ദത്തെടുത്തവർ കുഞ്ഞിനെ കേരളത്തിൽ നിന്നും ചെന്ന സംഘത്തിന് കൈമാറി. കേരളത്തിൽ നിന്നും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾ സർക്കാർ അയച്ച ഉദ്യോഗസ്ഥ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയത്.
ഇവർ കുഞ്ഞിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് രാവിലെയായിരുന്നു മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമസമിതി പ്രതിനിധിയും ഉൾപ്പെടുന്ന സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടത് . കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. ഇവിടെവെച്ചു കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തും.
നേരത്തെ, അടുത്ത അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.