കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോഴും പിൻവലിച്ചപ്പോഴും പ്രശ്നം; ശരിക്കും പ്രിയങ്കയ്ക്ക് എന്താണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ
കേന്ദ്രസർക്കാർ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ പ്രിയങ്ക രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ അദിതി സിംഗ്. കേന്ദ്രം ആദ്യം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് പ്രശ്നമായിരുന്നു. ഇപ്പോഴിതാ കാര്‍ഷിക നിയമം പിന്‍വലിച്ചപ്പോഴും പ്രിയങ്കയ്ക്ക് പ്രശ്നം. എന്താണ് അവര്‍ക്ക് (പ്രിയങ്ക) ശരിക്കും വേണ്ടത്?,- അദിതി ചോദിക്കുന്നു.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. യുപിയിലെ ലഖിംപൂര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. സുപ്രീം കോടതിയും അത് പരിഗണിക്കുന്നുണ്ട്.
രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രിയങ്കയ്ക്ക വിശ്വാസമില്ലെങ്കില്‍ ആരെയാണ് വിശ്വസിക്കുക എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. റായ്ബറേലിയില്‍ നിന്നുള്ള കോൺഗ്രസ് എം.എല്‍.എയായ അദിതി ഗാന്ധി കുടുംബത്തിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു.