600 കോടിയുടെ ലഹരിവസ്തുക്കളുമായി ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ
120 കിലോഗ്രാം വരുന്ന ഹെറോയിനുമായി ഗുജറാത്തിൽ മൂന്ന് പേർ പിടിയിൽ. തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസുമായി ചേർന്നാണ് എടിഎസ് സംഘത്തെ പിടികൂടിയത്. മുക്താർ ഹുസ്സൈൻ എന്ന ജബ്ബാർ ജോഡിയ, ഷംസുദ്ദീൻ ഹുസ്സൈൻ സയ്യിദ്, ഗുലാം ഹുസ്സൈൻ ഉമർ ഭാഗദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവിടേക്ക് കടൽമാർഗം എത്തിച്ച ലഹരിവസ്തുക്കളാണ് പിടികൂടിയതെന്നാണ് എടിഎസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. പാകിസ്ഥാനിൽ നിന്ന് ബോട്ടിൽ എത്തിച്ച ലഹരിവസ്തുക്കൾ മുക്താർ ഹുസ്സൈനും ഗുലാം ഭാഗദും ചേർന്ന് സ്വീകരിച്ചുവെന്നാണ് പ്രാഥമി അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് എടിഎസ് പറയുന്നു.
2019ൽ 227 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പാകിസ്ഥാൻ സ്വദേശിയായ സാഹിദ് ബഷീർ ബലോച്ചാണ് ലഹരിവസ്തുക്കൾ അയച്ചതെന്നും എടിഎസ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ കള്ളക്കടത്തുകാരെ ഏൽപ്പിക്കാനായിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു.