കോഴിക്കോട് മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു
കോഴിക്കോട് കോൺഗ്രസ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മുൻ ഡിസിസി പ്രസിഡൻ്റ് യു രാജീവൻ ഉൾപ്പെടെ ആകെ 20 പ്രതികൾക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ സ്വകാര്യ ഹോട്ടലിൽ കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടക്കുന്നത് അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കോൺഗ്രസ് നേതാക്കൾ അസഭ്യവർഷവും മർദ്ദനവും ഉണ്ടായത്.വനിതാ മാധ്യമപ്രവർത്തക അടക്കമുള്ളവരെയാണ് കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്തത്. മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.
കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോൺഗ്രസ് സംഘം മർദ്ദിച്ചത്. ഇതിനെ തുടർന്ന് രംഗം വഷളയാതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ ഹോട്ടലിൽ നിന്ന് മുങ്ങുകയും ചെയ്തു. മുൻ ഡിസിസി അധ്യക്ഷൻ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേർന്നത്.