കോവിഡ് വാക്‌സിൻ എടുത്തില്ലെങ്കിൽ റേഷനും പെട്രോളും പാചക വാതകവും നൽകില്ല; ഉത്തരവിട്ട് ജില്ലാ ഭരണകൂടം
രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധവാക്‌സിന്റെ ഒരുഡോസെങ്കിലും ഇതുവരെ എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്.
ജില്ലയിൽ അധികൃതർ പ്രതീക്ഷിച്ചരീതിയിൽ വാക്സിനേഷൻ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി. പുതിയ തീരുമാന പ്രകാരം കോവിഡ് വാക്‌സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കുമാത്രം റേഷൻസാധനങ്ങൾ നൽകിയാൽ മതി എന്ന് കാണിച്ച് കളക്ടർ സുനിൽ ചവാനാണ് ഉത്തരവിറക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ഗ്യാസ് ഏജൻസികൾക്കും പെട്രോൾപമ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും പറയുന്നു. ഔറംഗാബാദിൽ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. അതേസമയം,ഒരുഡോസ് വാക്‌സിൻപോലും എടുത്തിട്ടില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.