സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത യുവാവിനെ പൊലീസ് കാര്‍മോഷണ കേസില്‍ കുടുക്കിയതായി പരാതി

single-img
11 November 2021

വയനാട് ജില്ലയിൽ ഗോത്ര സമുദായ യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന് പരാതി. മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ദീപുവാണ് കാർ മോഷ്ട്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായത്.

ബത്തേരി പൊലീസിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. നവംബർ നാലിനാണ് മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ 22 കാരന്‍ ദീപുവിനെ സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ടൗണിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. പക്ഷെ പ്രദേശത്തെ കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.

ഇതോടൊപ്പം മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. മാനന്തവാടി ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലായ ദീപുവിനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. അതേസമയം, എല്ലാ തെളിവുകളോടെയുമാണ് ദീപുവിനെ അറസ്റ്റ് ചെയ്തതെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി പൊലീസ് പറയുന്നു.