ദത്ത് വിവാദം; ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ സമരവുമായി വീണ്ടും അനുപമ
താൻ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിൽ. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇവർ രണ്ടുപേരും ചേർന്നാണ് തൻ്റെ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് അനുപമ ആരോപിക്കുന്നു. ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇതിൽ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം. ഇരുവരെയും മാറ്റുന്നവരെ സമരം തടരുമെന്നാണ് അനുപമ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ പരാമർശമുണ്ട്.